Kerala
ആലപ്പുഴ: സിപിഎം, എസ്ഡിപിഐ നേതാക്കൾ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് ജി. സുധാകരൻ ഹൈക്കോടതിയിൽ ഹർജി നൽകി. വോട്ടർമാരെ സിപിഎം ഭീഷണിപ്പെടുത്തുകയാണ്.
വോട്ട് ചെയ്യാൻ എത്തുന്നവരെ തടയുമെന്ന് പരസ്യമായി ഇവർ വെല്ലുവിളിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ഇതേ ആവശ്യമുയർത്തി തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരേയും ജില്ലാ പോലീസ് മേധാവിയേയും ജില്ലാ കളക്ടറേയും സമീപിച്ചിരുന്നു.
എന്നാൽ അനുകൂല സമീപനമുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. സിപിഎം ഏരിയാ സെക്രട്ടറി, ഏരിയാ കമ്മിറ്റിയംഗം, ലോക്കൽ കമ്മിറ്റിയംഗം, എസ്ഡിപിഐ ജില്ലാ സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് സുധാകരൻ ഹർജി നൽകിയത്.
Kerala
കൊച്ചി: നഴ്സുമാര്‍ നടത്തുന്ന സമരത്തിനെതിരേ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനടക്കം നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റീസ് പി. ഗോപിനാഥ് പിന്മാറി. ഹര്‍ജി ഇന്ന് മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കുവരും.
ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്ന ഇടക്കാല ഉത്തരവ് തുടരുമെന്നും കോടതി വ്യക്തമാക്കി. നഴ്സുമാരുടെ സമരം ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിന് അവശ്യ സേവന നിയമമടക്കം പ്രയോഗിക്കാനാകുമെന്ന് കോടതി വാക്കാല്‍ പറഞ്ഞു.
ജോലിക്കെത്തുന്ന നഴ്സുമാരെ ആശുപത്രി മാനേജ്മെന്റ് ദ്രോഹിക്കരുതെന്നും നേരത്തേ നിര്‍ദേശിച്ചിരുന്നു. സമരത്തിനു പരിഹാരം കാണുന്നതിന് മധ്യസ്ഥചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
National
ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്എ) തടങ്കലിൽ വച്ചതിനെതിരേ ഭാര്യ ഗീതാഞ്ജലി ജെ ആങ്മോ സമർപ്പിച്ച ഹർജി സുപ്രീംകോടതി തീർപ്പാക്കി.
വാങ്ചുകിന്റെ തടവ് മാർച്ച് 14ന് കേന്ദ്ര സർക്കാർ റദ്ദാക്കിയതിനെ തുടർന്ന് ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, പി.ബി. വാരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. വിഷയത്തിൽ കൂടുതലൊന്നും ബാക്കിയില്ലെന്ന് സുപ്രീംകോടതി ഇന്ന് നിരീക്ഷിച്ചു.
വാങ്ചുകിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തെ തടങ്കലിൽ പാർപ്പിക്കുന്നത് പുനഃപരിശോധിക്കാൻ എന്തെങ്കിലും സാധ്യത നിലനിൽക്കുന്നുണ്ടോ എന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നേരത്തേ ചോദിച്ചിരുന്നു.
അറസ്റ്റിലായി ഏകദേശം ആറ് മാസത്തോളം ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലിൽ പാർപ്പിച്ച ശേഷമാണ് വാങ്ചുകിനെ ഈ മാസം മോചിപ്പിച്ചത്.
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് 2025 സെപ്റ്റംബറിൽ നടന്ന പ്രതിഷേധത്തെ തുടർന്നായിരുന്നു അറസ്റ്റ്.
Kerala
തിരുവനന്തപുരം: പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ ആര്.ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയാണ് പരാതി മജിസ്ട്രേറ്റ് പോലീസിന് കൈമാറിയതെന്ന് ശ്രീലേഖ ഹര്‍ജിയില്‍ പറയുന്നു.
സിവില്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റീസ് സൊസൈറ്റി നല്കിയ പരാതിയിൽ മ്യൂസിയം പോലീസാണ് കേസ് അന്വേഷിക്കുന്നത്. ശ്രീലേഖയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി മ്യൂസിയം പോലീസിനോട് റിപ്പോര്‍ട്ട് തേടി.
അതിജീവിതയുടെ പേരുവിവരം പരസ്യപ്പെടുത്തരുതെന്ന നിയമത്തെ കുറിച്ച് ശ്രീലേഖയ്ക്ക് വ്യക്തമായി അറിയാം. അതിന് വിപരീതമായി തന്റെ ബ്ലോഗിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇരകളുടെ പേരുവിവരം പരസ്യപ്പെടുത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
Kerala
കൊച്ചി: പ്രളയസമയത്ത് നിരവധി ജീവനുകള്‍ രക്ഷിച്ച മത്സ്യത്തൊഴിലാളിയായ ജിനീഷ് ജെറോണ്‍ വാഹനാപകടത്തില്‍ മരിച്ചതിനാല്‍ ആശ്രിതര്‍ക്കു മതിയായ സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
സൗജന്യ പാര്‍പ്പിടം ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായനടപടികളും എടുത്തിട്ടുള്ളതായി സര്‍ക്കാര്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണു ഹര്‍ജി തീര്‍പ്പാക്കിയത്.
കുടുംബത്തോടുള്ള സാമൂഹികബാധ്യത ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റീസ് സൗമന്‍ സെന്‍, ജസ്റ്റീസ് വി.എം.ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണു തീര്‍പ്പാക്കിയത്.
പ്രളയസമയത്ത് ചെങ്ങന്നൂര്‍ മേഖലയില്‍ നൂറുകണക്കിനാളുകളെ രക്ഷിക്കാന്‍ രംഗത്തുണ്ടായിരുന്ന പൂന്തുറ പള്ളിയിടംപുരയിടത്തില് ജെറോണ്‍-സെല്‍വി ദമ്പതികളുടെ മകന് ജിനീഷ് ജെറോണ്‍ (24) പ്രളയം കഴിഞ്ഞ് രണ്ടു മാസത്തിനകമാണ് മരിച്ചത്. ബൈക്കപകടത്തെ തുടര്‍ന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്.
National
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതിവിവേചനം തടയാൻ ലക്ഷ്യമിട്ട് യുജിസി പുറത്തിറത്തിറക്കിയ പുതിയ ചട്ടത്തിനെതിരേ സമർപ്പിച്ച ഹർജി ഉടൻ പരിഗണിക്കുമെന്ന് സുപ്രീംകോടതി.
എന്താണ് സംഭവിക്കുന്നതെന്ന് അറിയാമെന്നും ഹർജി പരിശോധിച്ച് പോരായ്മകൾ കണ്ടെത്തുമെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയാൻ കാന്പസുകളിൽ തുല്യതാ സമിതികൾ രൂപവത്കരിക്കണമെന്നും ഇത് നടപ്പാക്കാത്ത സ്ഥാപനങ്ങൾക്ക് വിലക്ക് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ വ്യവസ്ഥ ചെയ്യണമെന്നും ആവശ്യപ്പെടുന്ന ചട്ടം ഈ മാസം രണ്ടാംവാരമാണ് യുജിസി പുറത്തിറക്കിയത്. ഇതിൽ ജനറൽ വിഭാഗത്തെ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് പ്രധാന ആക്ഷേപം.
National
ന്യൂഡൽഹി: പതിമൂന്ന് വർഷമായി ചലനശേഷിയില്ലാതെ അബോധാവസ്ഥയിൽ കിടക്കുന്ന മകന്റെ ദയാവധം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി.
ജീവൻ നിലനിർത്താൻ സഹായിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ എടുത്തുമാറ്റി 32കാരനായ മകന് നിഷ്ക്രിയ ദയാവധം (പാസിവ് എത്തനേഷ്യ) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച രണ്ട് മെഡിക്കൽ ബോർഡും മകൻ ജീവിതത്തിലേക്കു തിരിച്ചുവരില്ലെന്നു വിധിയെഴുതി കോടതിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. 2018ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിപ്രകാരം ജീവൻ നിലനിർത്താൻ ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ നീക്കംചെയ്ത് നിഷ്ക്രിയ ദയാവധം ഇന്ത്യയിൽ അനുവദനീയമാണ്.
ഇതിന് കോടതി നിയോഗിക്കുന്ന പ്രൈമറി, സെക്കൻഡറി മെഡിക്കൽ ബോർഡുകൾ രോഗിയെ പരിശോധിച്ച് ജീവിതത്തിലേക്കു മടങ്ങിവരില്ല എന്ന് സാക്ഷ്യപ്പെടുത്തണം.
ഈ കേസിൽ സുപ്രീംകോടതി നിഷ്ക്രിയ ദയാവധം അനുവദിച്ചാൽ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം നടപടിക്രമങ്ങൾ പാലിച്ചുള്ള ഇന്ത്യയിലെ ആദ്യ കേസായിരിക്കുമിത്.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ പീഡനക്കേസിലെ അതിജീവിത ഹൈക്കോടതിയിൽ ഹര്‍ജി നൽകി. ആദ്യ കേസിലെ മുൻകൂർ ജാമ്യഹർജി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം.
മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു മുൻപ് തന്നെ കേൾക്കണം. തന്നെയും ഹർജിയിൽ കക്ഷി ചേർക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. വലിയ സൈബർ ആക്രമണം നേരിടേണ്ടിവരുകയാണെന്നും അതിജീവിത പറഞ്ഞു.
അതേസമയം തന്റെ കുടുംബജീവിതം തകർത്തത് രാഹുൽ മാങ്കൂട്ടമാണെന്ന് ആരോപിച്ച് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അതിജീവിതയുടെ ഭർത്താവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ഡിജിപിക്കും കഴിഞ്ഞ രണ്ടിനാണ് പരാതി നൽകിയത്.
എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇതു ഖേദകരമാണ്. എന്നെപ്പോലെ വേദനിക്കുന്ന ഒട്ടേറെ പേർക്കു വേണ്ടിയാണ് പരാതി നൽകിയത്. എനിക്കും നീതി വേണമെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വന്നതാണെന്നാണ് രാഹുൽ കോടതിയിൽ പറഞ്ഞിരിക്കുന്നത്. അങ്ങനെ പ്രശ്നങ്ങൾ പരിഹരിക്കാൻ വന്ന ആളാണെങ്കിൽ അദ്ദേഹം തന്നെയും കൂടി വിളിച്ചിരുത്തി സംസാരിക്കേണ്ടേ. അതല്ലേ ഒരു നാട്ടുനടപ്പ്.
രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണം. രാഹുൽ തെറ്റ് ചെയ്തുവെന്ന് പോലീസിനും കോടതിക്കും ബോധ്യമാവുകയാണെങ്കിൽ അദ്ദേഹത്തിനെതിരേ നടപടിയെടുക്കണം. ഒരു എംഎൽഎയ്ക്ക് എന്തെങ്കിലും പ്രത്യേക പരിഗണനയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ വിചാരണ നിരീക്ഷിക്കാൻ കമ്മിറ്റിയെ നിയോഗിക്കണമെന്നും വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഇതുവരെ ആരംഭിക്കാത്ത വിചാരണ നിരീക്ഷിക്കാൻ കഴിയില്ലെന്നു വിമർശിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.
കോടതിയുടെ നിർദേശങ്ങൾ സ്ഫോടനത്തിൽ ഇരയാക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പ് നൽകുമെന്നും ചെങ്കോട്ടയ്ക്കു സമീപം 2000 ഡിസംബറിൽ നടന്ന സ്ഫോടനത്തിന്റെ വിചാരണ പൂർത്തിയാക്കാൻ ഏഴു വർഷമെടുത്തെന്നും ഹർജിക്കാരൻ വാദിച്ചെങ്കിലും ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു.
കേസ് നിലവിൽ എൻഐഎയ്ക്കു കൈമാറിയിട്ടുണ്ടെന്നും യുഎപിഎ നിയമച്ചട്ടക്കൂടിനു കീഴിലായിരിക്കും ഇനി കേസ് പുരോഗമിക്കുകയെന്നും ഹർജിയെ എതിർത്ത് കേന്ദ്രം കോടതിയെ അറിയിച്ചു.
Kerala
കൊച്ചി: അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി എം.ആര്. അജിത്കുമാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി മുന്‍ എംഎല്‍എ പി.വി. അന്‍വറിനെ കക്ഷിചേര്‍ത്തു.
കൂടാതെ വിജിലന്‍സ് കോടതി ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാനായി സര്‍ക്കാര്‍ ഹര്‍ജി നല്കി. വിജിലന്‍സ് കോടതി ഉത്തരവിലെ തുടര്‍നടപടികള്‍ക്കുള്ള സ്റ്റേ ഒരാഴ്ചകൂടി തുടരും.
ജസ്റ്റീസ് എ. ബദറുദ്ദീന്റെ ബെഞ്ച് ഹര്‍ജികള്‍ 25ന് വീണ്ടും പരിഗണിക്കും. അന്‍വറിനെ കക്ഷിചേര്‍ക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തില്ല. എന്നാല്‍ ഇത് അനുവദിക്കരുതെന്നും അന്‍വര്‍ കേസുമായി ബന്ധമില്ലാത്ത കക്ഷിയാണെന്നും അജിത്കുമാര്‍ വാദിച്ചു.